ഛത്രപതി ശിവാജി മഹാരാജ്


ഛത്രപതി ശിവാജി മഹാരാജ് 1674-ല്‍ ഇന്നത്തെ മഹാരാഷ്ട്രയില്‍ റായിഗഡ് കേന്ദ്രമാക്കി മറാത്താ സാമ്രാജ്യം സ്ഥാപിച്ചതിന്റെ ഓര്‍മ്മയിലാണ് ദേശസ്‌നേഹികള്‍ ഹിന്ദുസാമ്രാജ്യദിനം ആഘോഷിക്കുന്നത്.
നാടുവാഴികളുടെയും മറ്റും പരസ്പര കലഹങ്ങള്‍കൊണ്ടും അലസതകൊണ്ടും സുഖലോലുപതകൊണ്ടും സര്‍വ്വോപരി സമാജചിന്തയ്ക്കതീതമായ സ്വാര്‍ത്ഥതകൊണ്ടും ഭരണതലത്തില്‍ ദുര്‍ബ്ബലമായിപ്പോയ നാട് അതിന്റെ പരിണതഫലങ്ങളായ കടന്നുകയറ്റങ്ങളുടേയും, ‘വരത്ത’ന്മാരുടെ ഭരണത്തിന്റെയും കെടുതികളനുഭവിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ശിവാജി സ്ഥാപിച്ച സാമ്രാജ്യത്തിന് അച്ചടക്കമുള്ള സുസജ്ജമായ സൈന്യവും ഹിന്ദുത്വത്തില്‍ ഊന്നിയുള്ള ഭരണവ്യവസ്ഥയുമുണ്ടായിരുന്നു.
ആ സാമ്രാജ്യം അനായാസമായി നേടിയെടുത്തതല്ല. ഏതൊരു ദേശസ്‌നേഹിയേയും ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള ഉറച്ച ലക്ഷ്യബോധത്തോടും അവധാനതയോടും കൂടിയുള്ള പ്രവര്‍ത്തനത്തിന്റെ ലക്ഷ്യപ്രാപ്തിയായിരുന്നു അത്.
പരമ്പരാഗതമായി കൈമാറിക്കിട്ടിയ കിരീടത്തിന്റെയോ ചെങ്കോലിന്റെയോ അവകാശിയല്ലാതിരുന്ന വീരശിവാജി ‘സ്വയമേവ മൃഗേന്ദ്രതാ’ എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് ഛത്രപതിയായത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലഘട്ടം മുഗളസാമ്രാജ്യത്തിന്റേയും, അവരുടെ സാമന്തന്മാരും മറ്റുമായ സുല്‍ത്താന്മാരുടേയും ഭരണകാലഘട്ടമായിരുന്നു. വലിയ സൈനികസന്നാഹങ്ങളുണ്ടായിരുന്ന അവരെയൊക്കെ നേരിടുവാന്‍ സര്‍വ്വസാധാരണക്കാരെ ചേര്‍ത്ത് സൈന്യമുണ്ടാക്കുകയും അവര്‍ക്ക് ഗറില്ലായുദ്ധമുറകളിലും മറ്റും പരിശീലനം നല്‍കുകയും ചെയ്തു ശിവാജി.
ബീജാപ്പൂര്‍ സുല്‍ത്താന്റെ തോരണഘട്ട് എന്ന കോട്ട പിടിച്ചടക്കിക്കൊണ്ടു തുടങ്ങിയ അദ്ദേഹത്തിന്റെ പടയോട്ടം മുഗളചക്രവര്‍ത്തിയെ വിറപ്പിച്ചു. ബീജാപ്പൂര്‍ സുല്‍ത്താന്റെ പടനായകനായിരുന്ന അഫ്‌സല്‍ ഖാനെയും ഔറംഗസേബിന്റെ മാതുലനായ ഷെയിസ്റ്റ് ഖാനെയും പരാജയപ്പെടുത്തിയ ശിവാജിയെ പിടിച്ചുകെട്ടാന്‍ തന്റെ ദര്‍ബാറിലെ ഏറ്റവും കരുത്തനായ ജനറല്‍ എന്നറിയപ്പെട്ട രാജാ ജയസിംഹനെ ഔറംഗസേബ് നിയോഗിച്ചു.
ജയസിംഹന് ശിവാജി അയച്ച പ്രസിദ്ധമായ കത്തിലെ ചുരുക്കം വാചകങ്ങള്‍ കുറിക്കട്ടെ. ”താങ്കള്‍ വന്നിട്ടുള്ളത് ഡക്കാന്‍ കീഴടക്കുവാനും ഹിന്ദുഹൃദയങ്ങളിലെ രക്തംചിന്തി പ്രശസ്തി നേടാനുമാണെന്ന് എനിക്കറിയാം. എന്നാല്‍ രാഷ്ട്രത്തേയും ധര്‍മ്മത്തേയും അപകടപ്പെടുത്തി സ്വന്തം മുഖത്തുതന്നെ കരിവാരിത്തേക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഇങ്ങനെ രക്തം തുളുമ്പിച്ചതുകൊണ്ട് എന്ത് മിഥ്യാപ്രതാപമാണ് താങ്കള്‍ക്കു ലഭിക്കുന്നതെന്ന് ഓര്‍മ്മിച്ചെങ്കില്‍. താങ്കള്‍ സ്വന്തംനിലയ്ക്കാണ് ഡക്കാന്‍ കീഴടക്കുവാന്‍ വന്നതെങ്കില്‍ ഞാന്‍ എല്ലാം താങ്കള്‍ക്ക് അടിയറവെക്കുമായിരുന്നു – എന്നാല്‍ കഷ്ടം, താങ്കള്‍ വന്നിട്ടുള്ളത് ഔറംഗസേബിന്റെ കല്‍പനയനുസരിച്ചാണ് – ഭൂമിയില്‍ കരുത്തനായ ഒരൊറ്റ ഹിന്ദുവും അവശേഷിക്കരുതെന്നാണ് അയാളുടെ ഇംഗിതം. സിംഹങ്ങള്‍ പരസ്പരം പോരടിച്ചു നശിച്ചാല്‍ കുറുനരികള്‍ക്ക് കാട്ടിലെ രാജാവാകാമല്ലോ?”
എന്നാല്‍ കത്തു കിട്ടിയിട്ടും ജയസിംഹന്‍ പിന്‍മാറിയില്ല. എങ്കിലും ഇരുകൂട്ടരും സന്ധിയിലേര്‍പ്പെട്ടു. പിന്നീട് തന്റെ പുത്രനുമായി ഔറംഗസേബിനെ സന്ദര്‍ശിക്കാനെത്തിയ ശിവാജിയെ അയാള്‍ ആഗ്രയില്‍ വെച്ച് അപമാനിക്കുകയും തടവിലാക്കുകയുമുണ്ടായി.
തടവില്‍നിന്നും അദ്ദേഹം തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടതൊക്കെ രസകരമായ ചരിത്രം. ചതിയന്മാരുടെ അപമാനമേറ്റ ശിവാജി സന്ധിപ്രകാരം മുഗളന്മാര്‍ക്കു കൈമാറിയ കോട്ടകള്‍ ഒന്നൊന്നായി തിരികെ പിടിച്ചു. ഗത്യന്തരമില്ലാതെ ശിവാജിയെ രാജാവായി അംഗീകരിക്കുവാന്‍ (മുന്‍പ് അദ്ദേഹത്തെ കാട്ടെലി എന്നു വിശേഷിപ്പിച്ച) മുഗളചക്രവര്‍ത്തി തയ്യാറായി. അതിനെത്തുടര്‍ന്നാണ് അദ്ദേഹം ‘ഛത്രപതി’യായി അവരോധിതനായത്.
നയിച്ച യുദ്ധങ്ങളെല്ലാം വിജയിച്ചപോരാളിയായാണ് വീരശിവാജി അറിയപ്പെടുന്നത്.
മതവെറിയന്മാരായ അധിനിവേശക്കാര്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പടനയിച്ച് മറാത്തയുടെ അഭിമാനം സംരക്ഷിച്ച ശിവാജി പിന്നീടുവന്ന ദേശീയ പ്രസ്ഥാനങ്ങള്‍ക്കും, അനേകം ദേശീയനേതാക്കള്‍ക്കും പ്രചോദനമേകിയിട്ടുണ്ട്. നിരവധി ദേശീയ – ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ് ശിവാജിയുടെ ജന്മദേശമായ മഹാരാഷ്ട്ര. ഇന്നത്തെ ദേശീയ മുന്നേറ്റത്തിന്റെ അടിത്തറയും കരുത്തുമായ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെയും തുടക്കം മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ്.
സംഘത്തിന്റെ സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറും ശിവാജിയുടെ കഥകള്‍ കേട്ടുവളര്‍ന്ന ദേശസ്‌നേഹിയായിരുന്നു. വീരശിവാജിയെപ്പോലെ ദേശസ്‌നേഹികള്‍ക്ക് പ്രചോദനമേകുന്ന നിരവധി വീരപുത്രന്മാരും ധീരവനിതകളും ഭാരതത്തിനുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വിദ്യാഭ്യാസപദ്ധതി അത്തരക്കാരെക്കുറിച്ച് യുവതലമുറയെ അഭിമാനികളാക്കുവാന്‍ വേണ്ടത്ര പര്യാപ്തമായിരുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏറെയും അവര്‍ക്ക് അത്യാവശ്യമെന്നു തോന്നിയ ഏതാനും സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകള്‍ മാത്രം പ്രചരിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ വിപ്ലവകാരികള്‍ എന്ന ‘ഫ്രെയിമി’ല്‍ ഒതുക്കാവുന്ന അപൂര്‍വ്വം ചിലരുടെ പേരുകള്‍ പറയാറുണ്ടെങ്കിലും ‘ചെഗുവേര’യെപ്പോലെയുള്ള ‘ബിംബ’ങ്ങളെ ഇറക്കുമതി ചെയ്ത് വിപണനം നടത്തുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാരും സ്വാതന്ത്ര്യസമരസേനാനികളുടെ പിന്‍തുടര്‍ച്ച അവകാശപ്പെടാറുണ്ടെങ്കിലും സ്വാതന്ത്ര്യസമരസേനാനികള്‍ക്കു പ്രചോദനമേകിയ ചരിത്രപുരുഷന്മാരെക്കുറിച്ച് പറയാറില്ല.
ദേശത്തിന്റെയും ദേശീയതയുടെയും എക്കാലത്തേയും ഒറ്റുകാരായ കമ്മ്യൂണിസ്റ്റുകളില്‍നിന്നോ, ഇന്നു ചരിത്രംപോലും അറിയാത്തവര്‍ നയിക്കുന്ന കോണ്‍ഗ്രസ്സില്‍നിന്നോ അതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടും കാര്യമില്ല.
യഥാര്‍ത്ഥത്തില്‍ റാണിലക്ഷ്മിബായിയെ പോലെയുള്ള ധീരവനിതകളുടെ കഥകള്‍ ഭാരതത്തിലെ ഓരോ വനിതയേയും ആവേശഭരിതരാക്കേണ്ടതല്ലെ? ഝാന്‍സിയില്‍ ഇന്നും തലയുയര്‍ത്തിനില്‍ക്കുന്ന കോട്ടയും, ചരിത്രമുറങ്ങുന്ന മണ്ണുമെല്ലാം എത്രമാത്രം അഭിമാനവും പ്രചോദനവുമേകുന്നതാണ്.
വനിതാ വിമോചനമെന്നും സ്ത്രീസ്വാതന്ത്ര്യമെന്നുമൊക്കെ മുറവിളി കൂട്ടുന്നവരിലെത്രപേര്‍ ഝാന്‍സിറാണിയുടെ ചരിത്രം പഠിച്ചിട്ടുണ്ട്. (അത്തരം മുറവിളിനടത്തുന്ന പലരും അറിഞ്ഞോ അറിയാതെയോ ശിവാജിയേയും റാണാപ്രതാപനെയും ഝാന്‍സിറാണിയേയും പോലെയുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച ദേശീയതയില്‍ നിന്നുമുള്ള വിമോചനത്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ളതാണ് ദുഃഖകരം) അത്തരത്തിലുള്ള ചില ചരിത്രപുരുഷന്മാരുടെ അന്ത്യം ഏറ്റുമുട്ടലുകള്‍ക്കിടയിലെ മരണമോ ആത്മബലിയോ ആയിരുന്നിരിക്കാം. അത് അവരുടെ മഹത്വത്തെയോ അതില്‍നിന്നുള്ള പ്രചോദനത്തെയോ കുറയ്ക്കുന്നില്ല.
എന്തിനേയും മതവിശ്വാസങ്ങളുടെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിക്കുവാന്‍ പ്രേരിപ്പിക്കുന്ന പ്രവണതയും നമ്മുടെ നാട്ടില്‍ വളര്‍ന്നുവന്നിട്ടുണ്ട്. ‘മതേതര സര്‍ട്ടിഫിക്കറ്റുകള്‍’ ലഭിക്കാത്ത ഒന്നിനേയും ചിലര്‍ അംഗീകരിക്കില്ല. ആ സര്‍ട്ടിഫിക്കറ്റുകള്‍ ചാര്‍ത്തി നല്‍കുന്നത് ആഗോള മത ഭീകരവാദത്തിന്റെ ഏജന്റുമാരോ, കൂട്ടിക്കൊടുപ്പുകാരോ ആണ്. ഇത് ഭാരതത്തിന്റെ സ്വത്വത്തെ തകര്‍ക്കുവാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. ‘യോഗ’ മുതല്‍ ‘ദേശീയഗീതം’ വരെ നിരാകരിക്കപ്പെടുന്നു.
‘വന്ദേമാതരം’ ഇഷ്ടമില്ലാത്തവര്‍ പാടേണ്ടെന്ന് തീരുമാനിക്കുകയും ‘സൂര്യനമസ്‌കാര’ത്തെ ‘സൂര്യന് അഭിമുഖമായിനിന്ന് ചെയ്യുന്ന വ്യായാമം’ എന്ന് വിശേഷിപ്പിച്ചാല്‍ മതിയെന്ന് പറയുകയും ചെയ്ത മുന്‍ ഭരണകൂടങ്ങളെ ഓര്‍ക്കുക. അത്തരം വാദക്കാരുടെ ഏതിരഭിപ്രായത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവരെ കൂട്ടിക്കൊടുപ്പുകാര്‍ എന്നുതന്നെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു.
ദേശവിരുദ്ധ പ്രവണതകളോട് നിശ്ചയദാര്‍ഢ്യത്തോടെ സന്ധിയില്ലാസമരം ചെയ്യുന്ന ശിവാജിമാരെ ഇക്കാലഘട്ടത്തിലും ആവശ്യമുണ്ട്. ഇന്ന് ശുഭസൂചനകള്‍ കാണുന്നു. ആധുനിക ഔറംഗസീബുമാരെയും ഫൈസല്‍ ഖാന്‍മാരെയും ജയസിംഹന്മാരെയും അതിജീവിച്ച് അപാരമായ നിശ്ചയദാര്‍ഢ്യത്തോടെ രാഷ്ട്രത്തെ നയിക്കുന്ന ഒരു ഭരണകൂടത്തെ നാം കാണുന്നു.
ഭരണതലത്തിലെ ജീര്‍ണ്ണത അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പൂജനീയ സര്‍സംഘചാലക് തന്റെ വിജയദശമിപ്രഭാഷണത്തില്‍ ‘വ്യവസ്ഥാപരിവര്‍ത്തന’ത്തിനു നല്‍കിയ ആഹ്വാനം ഏറ്റെടുത്ത ദേശസേവകര്‍ ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധമായ ‘വോട്ടി’നെ ശരിയായി പ്രയോഗിക്കുവാന്‍ സാധാരണക്കാരെ പ്രേരിപ്പിച്ചതിന്റെ പരിണതഫലമായിരുന്നു ഈ പരിവര്‍ത്തനം. രാഷ്ട്രത്തിന്റെ സര്‍വ്വാംഗീണമായ ഉന്നതി ഒരു ഭരണകൂടത്തിനു മാത്രം സാദ്ധ്യമാക്കുവാന്‍ കഴിയില്ല.
‘ബോധമാണ് ഒരു ജനതയുടെ ബലം’ എന്ന വിദുരവാക്യം നമ്മെ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നു. ഭാരതത്തിന് സംഭാവന ചെയ്യുവാന്‍ കഴിയുന്ന മഹത്തായ ദര്‍ശനങ്ങളെക്കുറിച്ച് അഭിമാനികളാവുക. അതു പകരുന്ന ആത്മവിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്. ദേശവിരുദ്ധരുമായി യാതൊരുവിധ സന്ധികള്‍ക്കും സന്നദ്ധരാവേണ്ടതില്ല.
പ്രതിസന്ധികളില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുവാന്‍ വീരശിവാജിയെപ്പോലെയുള്ള ചരിത്രപുരുഷന്മാരുടെ ചരിതങ്ങള്‍ ഏവര്‍ക്കും പ്രചോദനപ്പെടട്ടെ.

Comments

Popular posts from this blog

ആരാണ് ഛത്രപതി ശിവജി

വിനായക് സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു